പെരുമ്പാവൂർ : മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച കാണാതായ മുണ്ടങ്ങമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയ(19)യാണ് മരിച്ച നിലയിൽ കാണപ്പെട്ടത്്. ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയാണ് ചിത്രപ്രിയ. വീടിന് ഒരു കിലോമീറ്റർ അകലെ മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്കടുത്ത് സെബിയൂർ റോഡിനടുത്തെ ഒഴിഞ്ഞ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടത്. ജീൻസും ടോപ്പുമാണ് വേഷം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ തലയിലും മറ്റും പരിക്കുകൾ ഉണ്ട്്.
സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെ്യ്യുന്നതിന് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്്്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കിൽ ചിത്രപ്രിയയും മാതാവ് ഷിനിയും പങ്കെടുത്തിരുന്നു. ഇതിനിടെ ചിത്രപ്രിയ വീട്ടിലെത്തിയില്ല. ആൺസുഹൃത്തിനൊപ്പം ബൈക്കിൽ കയറി പോയതായാണ് സൂചന. സംശയകരമായ രീതിയിൽ ബൈക്കുമായി മറ്റ് രണ്ടുപേരെക്കൂടി ഇവർക്കൊപ്പം മലയാറ്റൂർ പ്രദേശത്ത് കണ്ടതായും പറയുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വനംവകുപ്പിൽ താത്കാലിക ഫയർ വാച്ചറാണ് പിതാവ് ഷൈജു. സഹോദരൻ: അഭിജിത്ത്



